റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന റെഡ് ബേർഡ് എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.(7 dead in air ambulance crash in Ranchi)
രോഗി, ഡോക്ടർ, നഴ്സിംഗ് ജീവനക്കാർ, പൈലറ്റുമാർ എന്നിവരടക്കം 7 പേർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. പ്രദേശത്തുണ്ടായ മോശം കാലാവസ്ഥയാണ് അപകടത്തിന് പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത്.
വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

