
ജയ്പൂർ: ജയ്പൂർ-അജ്മീർ ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെ രാസവസ്തു നിറച്ച ട്രക്ക് മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ ജീവനോടെ വെന്തുമരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു(5 dead 37 injured in fire). മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായതായി അവർ പറഞ്ഞു. അഞ്ച് പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ പ്രവേശിപ്പിച്ച എസ്എംഎസ് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചു. കൃത്യമായ ചികിത്സയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും നിർദ്ദേശം നൽകി.
തീ നിയന്ത്രണവിധേയമാക്കാൻ ഏറെ ബുദ്ധിമുട്ടി. അഗ്നിശമന സേനയ്ക്ക് തീപിടിച്ച വാഹനങ്ങളിലേക്ക് എത്താനായിട്ടില്ല. അപകടമുണ്ടായ പ്രദേശത്ത് മൂന്ന് പെട്രോൾ പമ്പുകൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ അവ സുരക്ഷിതമാണെന്ന് ഭാൻക്രോട്ട എസ്എച്ച്ഒ മനീഷ് ഗുപ്ത പറഞ്ഞു.
25ലധികം ആംബുലൻസുകൾ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയുടെ 300 മീറ്ററോളം ഭാഗമാണ് അപകടത്തിൽപ്പെട്ടത്. ഗതാഗതം നിലച്ചതോടെ വാഹനങ്ങളുടെ നീണ്ട നിരയായി.