
റായ്പൂർ: എച്ച്.ഐ.വി ബാധിച്ചതിനു പിന്നാലെ ദൈവത്തോട് ''പ്രതികാരം'' വീട്ടാനിറങ്ങിയ 45കാരൻ പിടിയിൽ.എച്ച്.ഐ.വി ബാധിതനായതിന് പ്രതികാരമായി ഒരുപതിറ്റാണ്ടോളം വിവിധ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിനാണ് ഇയാൾ പിടിയിലായത്. ചത്തീസ്ഗഡിലെ ദുർഗ് കേന്ദ്രീകരിച്ചാണ് ഇയാൾ കവർച്ചകൾ നടത്തിയത്.ഒടുവിൽ, ഓഗസ്റ്റ് 23, 24 തീയതികളിൽ ദുർഗിന് സമീപമുള്ള ജൈന ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇയാളിൽ നിന്ന് 1,282 രൂപയുടെ നാണയങ്ങളും മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തതായി ദുർഗ് പൊലീസ് അറിയിച്ചു.ക്ഷേത്രങ്ങളുടെ പൂട്ടുകൾ തകർത്തായിരുന്നു ഇയാൾ മോഷണങ്ങൾ നടത്തിയത്. ദുർഗിലും പരിസരപ്രദേശങ്ങളിലുമായി 10ലധികം കവർച്ചകൾ നടത്തിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.2012ൽ ആക്രമണക്കേസിൽ ജയിലിൽ കഴിയവെയാണ് ഇയാൾ എച്.ഐ.വി ബാധിതനാവുന്നത്. വൈറസ് ബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് വിശ്വസിച്ചിരുന്ന ഇയാൾ തുടർന്ന് ദൈവത്തോട് പ്രതികാരത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു.