
ഡല്‍ഹി: നിയന്ത്രണരേഖ വഴി 43 വയസ്സുകാരി പാകിസ്താനിലേക്ക് കടന്നതായി റിപ്പോര്‍ട്ട്.നാഗ്പുര്‍ സ്വദേശിനിയായ സുനിതയാണ് കാര്‍ഗില്‍ ജില്ലയിലെ ഗ്രാമത്തിലൂടെ പാകിസ്താനിലേക്ക് കടന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാഗ്പുരിലെ ആശുപത്രിയില്‍ നഴ്‌സായിരുന്ന സുനിത ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പാസ്റ്ററെ കാണാനായാണ് പാകിസ്താനിലേക്ക് പോയതെന്നാണ് വിവരം. നേരത്തേ രണ്ടുതവണ യുവതി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും അട്ടാരിയില്‍വെച്ച് തടഞ്ഞിരുന്നു.
തുടർന്ന് മെയ് 14-ന് മകനുമായി കാര്‍ഗിലിലെ ഗ്രാമത്തിലെത്തിയ സുനിത മകനെ ഇവിടെ നിര്‍ത്തി അതിര്‍ത്തി കടന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഒറ്റപ്പെട്ടുനില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാര്‍ 15-കാരനെ ലഡാക്ക് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പാകിസ്താനിലേക്ക് കടന്ന യുവതി അവിടെ അറസ്റ്റിലായെന്നാണ് വിവരം. അതേസമയം, സുനിതയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നും നാഗ്പുരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.