

കൊൽക്കത്ത: ഹൂഗ്ലിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ കുട്ടിയുടെ മുത്തച്ഛനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.(4-year-old girl kidnapped and raped by her own grandfather in Kolkata)
വിശദമായ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെയാണ് പോലീസ് മുത്തച്ഛനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
താരകേശ്വർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസ്സുകാരി. അർദ്ധരാത്രി ഒപ്പം കിടന്ന മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ശരീരമാസകലം മുറിവേറ്റ് നഗ്നയായി സമീപത്തെ ഓടയിലാണ് കുട്ടിയെ പിന്നീട് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും, ലൈംഗിക പീഡനം നടന്നെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണത്തിന് തയ്യാറായത്.
സംഭവത്തിൽ പോലീസ് ആദ്യം കേസെടുക്കാൻ മടിച്ചെന്ന് ആരോപിച്ച് ബി.ജെ.പി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, കുറ്റവാളികളെല്ലാം മമത ബാനർജിയുടെ ഭരണത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് വിമർശിച്ചു.
പശ്ചിമബംഗാൾ കുറ്റവാളികളുടെ പറുദീസയായി മാറുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പടുക്കവേ സംസ്ഥാനത്തെ ക്രമസമാധാനം പാടേ തകർന്നെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കുകയാണ്.