ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർ പട്ടിക ശുദ്ധീകരണത്തിനായുള്ള എസ്.ഐ.ആർ നടപടികൾ പൂർത്തിയായപ്പോൾ പട്ടികയിൽ നിന്ന് പുറത്തായത് 34.25 ലക്ഷം വോട്ടർമാർ. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ ഈ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ ഛത്തീസ്ഗഢിലും 25 ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.(34 lakh people left out in voter list in Madhya Pradesh)
മധ്യപ്രദേശിൽ ആകെ വോട്ടർമാരുടെ എണ്ണം 5,74,06,143-ൽ നിന്ന് 5,39,81,065 ആയി കുറഞ്ഞു. ഛത്തീസ്ഗഢിൽ ഏകദേശം 2.12 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ പട്ടിക വന്നതോടെ അത് 1.87 കോടിയോളമായി ചുരുങ്ങി. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് മാറ്റിയത്. 2026 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കിയാണ് പരിഷ്കരണം നടത്തിയത്.
നാല് മാസത്തോളം നീണ്ട നടപടികളിൽ 71,930 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറി സർവ്വേ നടത്തി. പരാതികളും ആക്ഷേപങ്ങളും പരിഗണിച്ച ശേഷമാണ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അന്തിമ പട്ടിക പുറത്തുവിട്ടത്. വോട്ടർമാരെ വൻതോതിൽ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാരെയാണ് ബോധപൂർവ്വം പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

