ന്യൂഡൽഹി: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്ത 'മാരിനേര' എന്ന റഷ്യൻ എണ്ണ ടാങ്കറിൽ മൂന്ന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ അകപ്പെട്ടതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിലെ കാംഗ്ര സ്വദേശിയായ ഋക്ഷിത് ചൗഹാൻ (26), കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് രണ്ട് പേർ എന്നിവരാണ് നിലവിൽ അമേരിക്കൻ സൈന്യത്തിന്റെ തടങ്കലിലുള്ളത്.(3 Indians on Russian ship seized by US, Family approaches PM for release)
അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന ഋക്ഷിത് ചൗഹാൻ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് കപ്പൽ പിടിക്കപ്പെടുന്നത്. ഫെബ്രുവരി 19-നായിരുന്നു വിവാഹം. ജനുവരി 7-ന് കപ്പൽ പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ഋക്ഷിത് വീട്ടുകാരുമായി സംസാരിച്ചിരുന്നു. മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് ഋക്ഷിതിന്റെ മാതാവ് റീത്ത ദേവി അഭ്യർത്ഥിച്ചു.
വെനിസ്വേലയ്‌ക്കെതിരായ അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് രണ്ടാഴ്ചയോളം പിന്തുടർന്ന ശേഷം കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 ഉക്രേനിയക്കാരും, ആറ് ജോർജിയക്കാരും, മൂന്ന് ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഉൾപ്പെടുന്നു. ഇതിൽ രണ്ട് റഷ്യക്കാരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചു.