ന്യൂഡൽഹി: അമേരിക്കൻ ഉപരോധം ലംഘിച്ച് വെനസ്വേലയിൽ നിന്ന് എണ്ണ കടത്തിയെന്നാരോപിച്ച് ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്കൻ അധികൃതർ പിടിച്ചെടുത്ത റഷ്യൻ കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. ‘മറിനേര’ എന്ന കപ്പലാണ് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്.(3 Indians on board Russian ship seized by US, Total 28 crew members)
ആകെ 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു: ഇന്ത്യക്കാർ: 3 പേർ, യുക്രെയ്ൻ സ്വദേശികൾ: 17 പേർ, ജോർജിയൻ സ്വദേശികൾ: 6 പേർ, റഷ്യൻ സ്വദേശികൾ: 2 പേർ എന്നിങ്ങനെയാണ് കണക്ക്.
നേരത്തെ 'ബെല്ല 1' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കപ്പൽ അടുത്തിടെയാണ് 'മറിനേര' എന്ന് പുനർനാമകരണം ചെയ്തത്. ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിന് അമേരിക്ക നേരത്തെ തന്നെ ഈ കപ്പലിന് വിലക്കേർപ്പെടുത്തിയിരുന്നു. ആഴ്ചകളോളം പിന്തുടർന്ന ശേഷമാണ് ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് അധികൃതർ കപ്പൽ പിടികൂടിയത്. പിടിച്ചെടുക്കുമ്പോൾ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ഈ ടാങ്കർ കപ്പൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെ വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് കരീബിയൻ കടലിൽ നിന്നും മറ്റൊരു കപ്പലും അമേരിക്കൻ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.