

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 25,009 വ്യാജ കമ്പനികൾ 61,545 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ആനുകൂല്യങ്ങൾ തട്ടിയെടുത്തതായി കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിൽ 1,924 കോടി രൂപ തിരിച്ചുപിടിക്കുകയും , 168 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ മാത്രം 42,140 ഷെൽ കമ്പനികൾ കണ്ടെത്തി. 1.01 ലക്ഷം കോടി രൂപയുടെ ഇൻപുട്ട് ടാക്സ് തട്ടിപ്പ് അവർ നടത്തിയതായും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതുവരെ 3,107 കോടി രൂപ തിരിച്ചുപിടിക്കുകയും , 216 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. കമ്പനികൾ ഒരേ ഇനത്തിന് രണ്ടുതവണ നികുതി അടയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അവതരിപ്പിച്ചത്. അതനുസരിച്ച്, കമ്പനികൾക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ വിൽപ്പനക്കാരന് നൽകുന്ന നികുതി, അന്തിമ ഉൽപ്പാദനത്തിനുശേഷം അടയ്ക്കുന്ന നികുതിയിൽ നിന്ന് കുറയ്ക്കാം.
എന്നിരുന്നാലും, വിവിധ കമ്പനികൾ ഇത് ദുരുപയോഗം ചെയ്യുകയും വ്യാജ കമ്പനികൾ സൃഷ്ടിക്കുകയും തട്ടിപ്പിൽ ഏർപ്പെടുകയും ചെയ്യുന്നു.