

2008 നവംബർ 26... ഈ തീയതി കേൾക്കുമ്പോൾ, ഏതൊരു ഇന്ത്യൻ പൗരന്റെ മനസ്സിലും ആദ്യം ഓടിയെത്തുന്നത് വെടിയൊച്ചകളും ചോരക്കളമായ തെരുവുകളും പുകയുന്ന താജ് ഹോട്ടലുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ലക്ഷ്യമിട്ടെത്തിയ ഭീകരർ നടത്തിയ ആക്രമണം. സാധാരണ ജീവിതം നയിച്ചിരുന്ന നൂറുകണക്കിന് മനുഷ്യരെ നിമിഷനേരം കൊണ്ട് ഭീതിയുടെ നിഴലിലാഴ്ത്തിയ 26/11 മുംബൈ ഭീകരാക്രമണം. മുംബൈ നഗരത്തിൽ തീവ്രവാദികൾ അഴിച്ചുവിട്ട നരനായാട്ടിന്റെ നീറുന്ന ഓർമ്മകൾ. മുംബൈയുടെ ഹൃദയത്തിൽ പതിഞ്ഞ ആ മുറിവിന് ഇന്ന് 17 വർഷം തികയുന്നു (2008 Mumbai Terror Attack).
2008 നവംബർ 26 ബുധനാഴ്ച രാത്രി 9.30 ഓടു കൂടി, പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ-ഇ-തായ്ബയിലെ ഭീകരർ കപ്പൽ മാർഗ്ഗം മുംബൈ തീരത്ത് എത്തുന്നു. ചെറു സംഘങ്ങളായി പിരിഞ്ഞ് മുംബൈ നഗരത്തിൻ്റെ പല ഭാഗങ്ങളിൽ അവർ ജനങ്ങൾക്കു നേരെ വെടിയുതിർക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം, തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപ് തന്നെ പലരുടെയും ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.
ടാറ്റാ ഗ്രൂപ്പിൻ്റെ കീഴിലുള്ള താജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ് എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭീകരാക്രമണം അഴിച്ചുവിട്ടു. ഇതിൽ താജ് ഹോട്ടലിലെ ആക്രമണമാണ് ഏറ്റവും വേദനാജനകമായി മാറിയത്. ഹോട്ടലിൽ അതിക്രമിച്ച് കയറിയ ഭീകരർ തുരുതുരാ വെടിയുതിർക്കുകയും നിരവധി മനുഷ്യരെ ബന്ദികളാക്കുകയും ചെയ്തു.
60 മണിക്കൂർ നീണ്ടുനിന്ന പോരാട്ടം ലോകം ഉറ്റുനോക്കിയപ്പോൾ, സങ്കൽപ്പിക്കാനാവാത്ത ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുംബൈ നഗരം പൊരുതി. സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിനായും ജനങ്ങൾക്ക് വേണ്ടിയും നടത്തിയ പോരാട്ടത്തിനൊടുവിൽ, ആക്രമണകാരികളെ കീഴ്പ്പെടുത്തുവാനും ബന്ദികളെ മോചിപ്പിക്കുവാനും സാധിച്ചു.
മുംബൈ പോലീസും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാർഡും (എൻ.എസ്.ജി) നടത്തിയ സംയുക്ത പ്രതിരോധത്തിൽ 10 ഭീകരരിൽ ഒൻപതുപേരെയും വധിച്ചു. തീവ്രവാദികളിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതോടെ 2008 നവംബർ 29ന് ആക്രമണങ്ങൾ അവസാനിച്ചു. അജ്മൽ കസബ് എന്ന ഭീകരനെ മാത്രമായിരുന്നു ജീവനോടെ പിടികൂടിയത്. പിന്നീട് ഇയാളിൽ നിന്നായിരുന്നു ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പുറത്തുവന്നത്. കസബിനെ ജീവനോടെ പിടികൂടിയത്, മുംബൈ ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ലോകത്തിന് മുന്നിൽ തെളിവായി അവതരിപ്പിക്കാൻ സഹായകമായി.
അന്നത്തെ ആക്രമണത്തിൽ താജ് ഹോട്ടൽ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഹോട്ടൽ ജീവനക്കാർ, വിദേശ പൗരന്മാർ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർക്ക് ജീവൻ നഷ്ടമായി. ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫേ, രണ്ട് ആശുപത്രികൾ, ഒരു സിനിമാ ഹാൾ ഇവിടയെല്ലാം ആക്രമണത്തിന് ശേഷം തീർത്തും ശ്മശാനമായി മാറി. 26/11 ആക്രമണങ്ങൾ ഭീകരതയുടെ ഭീതിയുടെയും ഇന്ത്യയുടെ ചെറുത്തുനില്പിന്റെയും വ്യക്തമായ ഓർമ്മപ്പെടുത്തലായി തുടരുന്നു. രാജ്യത്തിനായി പൊരുതിയ ഓരോ നായകന്മാരും രാജ്യത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും ശാശ്വത പ്രതീകങ്ങളായി നിലകൊള്ളുന്നു.