ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ പോലീസിനു നേരെ കല്ലേറുണ്ടായ ചൗമുവിൽ അധികൃതർ 20-ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഡിസംബർ 25-ന് പ്രദേശത്ത് പൊളിച്ചുനീക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകളും ഇതിൽ ഉൾപ്പെടുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ചൗമു ഇമാം മസ്ജിദ് പരിസരത്തെ ഈ കുടിയൊഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയത്.(20 buildings, including homes of accused who attacked police in Jaipur, demolished with bulldozers)
അനധികൃത കയ്യേറ്റം ആരോപിച്ച് ചൗമുവിൽ 25-ഓളം കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം നേരത്തെ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലാവധിക്ക് പിന്നാലെ കെട്ടിടങ്ങൾ പൊളിക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇത് പിന്നീട് വൻ സംഘർഷത്തിലേക്ക് നീങ്ങുകയും പോലീസിനു നേരെ വ്യാപകമായ കല്ലേറുണ്ടാകുകയും ചെയ്തു. ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റു. കല്ലേറിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 19 പേരെ അറസ്റ്റ് ചെയ്തു. 110 പേരെ മുൻകരുതൽ നടപടിയായി കസ്റ്റഡിയിലെടുത്തു.