ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് എ.കെ.-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും വൻ വെടിക്കോപ്പ് ശേഖരവും പിടികൂടി. ശ്രീനഗറിൽ ജയ്ഷെ മുഹമ്മദിന് അനുകൂലമായി പോസ്റ്ററുകൾ പതിച്ച കേസിൽ ഒരു കശ്മീരി ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തോട് ചേർന്നുള്ള ഫരീദാബാദിൽ നിന്ന് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.(2 AK-47 rifles and 350 kg explosives seized from Faridabad)
അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകനായ ഡോ. അദീൽ അഹമ്മദ് റാത്തറിനെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വെച്ചാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോ. അദീൽ അഹ്‌മദ് റാത്തറിന്റെ ലോക്കറിൽ നിന്ന് നേരത്തെ ഒരു എ.കെ.-47 തോക്ക് കണ്ടെടുത്തിരുന്നു.
ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളും രണ്ടാമത്തെ എ.കെ.-47 തോക്കും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തത്. ഈ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്നത് മുജാഹിൽ ഷക്കീൽ എന്ന് തിരിച്ചറിഞ്ഞ മറ്റൊരു ഡോക്ടറുടെ പക്കലായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജമ്മു കശ്മീർ, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സുപ്രധാന കണ്ടെത്തൽ. ഈ കണ്ടെത്തലുകൾ അന്വേഷണത്തിലുള്ള ഒരു വലിയ ഭീകര ശൃംഖലയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സുരക്ഷാ ഏജൻസികൾ അഭിപ്രായപ്പെടുന്നു. ഡോ. റാത്തറിനെതിരെ ആയുധ നിയമപ്രകാരവും യു.എ.പി.എ. (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഭീകര ശൃംഖലകളുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയും ഇത്തരം ശൃംഖലകളിൽ ഉൾപ്പെടുത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഡോക്ടറുടെ പങ്കാളിത്തം.
ദേശീയ തലസ്ഥാനത്തിന് ഇത്രയും അടുത്ത് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതുമായും സംസ്ഥാനാന്തര ആയുധക്കടത്ത് ശൃംഖലകളുമായും ഉള്ള ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണ്.