ഹൈദരാബാദ്: ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് സൗദി അറേബ്യയിൽ ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് 42 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ 16 പേരെ തിരിച്ചറിഞ്ഞതായി തെലങ്കാന ഐ.ടി. വകുപ്പ് മന്ത്രി ഡി. ശ്രീധർ ബാബു അറിയിച്ചു. മല്ലേപ്പള്ളിയിലെ ബസാർഗഢിൽ നിന്നുള്ളവരാണ് തിരിച്ചറിഞ്ഞ 16 പേരും.(16 of Indian Umrah pilgrims Bus accident victims have been identified)
മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള 43 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിന്ന് ഒരാൾ മാത്രം രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ബദറിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇന്ത്യൻ സമയം രാത്രി 1.30 ഓടെയാണ് ബസിന് തീപിടിച്ചത്.
ഡീസൽ കൊണ്ടുപോകുന്ന ടാങ്കറിൽ ബസ് ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് കത്തിയമർന്നു. യാത്രാ ക്ഷീണത്താൽ എല്ലാവരും ഉറങ്ങിയിരുന്നതിനാൽ യാത്രക്കാർക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു.
നവംബർ ഒമ്പതിനായിരുന്നു ട്രാവൽ ഏജൻസി മുഖേന സംഘം മദീന ലക്ഷ്യംവെച്ച് യാത്ര തിരിച്ചത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു.
മരിച്ച പലരുടെയും മൃതദേഹങ്ങൾ ഇനി തിരിച്ചറിയേണ്ടതുണ്ട്. നിലവിൽ മൃതദേഹങ്ങൾ മദീനയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മദീനയിൽ തന്നെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രക്ഷപ്പെട്ടയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി തെലങ്കാന സർക്കാരും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും കൺട്രോൾ റൂം ആരംഭിച്ചു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി തെലങ്കാന സർക്കാരും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ കുടുംബത്തിന് തെലങ്കാന സർക്കാരിന്‍റെ 79979-59754 / 99129-19545 എന്ന നമ്പറുകളിലും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്‍റെ 8002440003 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. വിവരങ്ങൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവിനും ഡി.ജി.പി. ശിവ്ധർ റെഡ്ഡിക്കും മുഖ്യമന്ത്രി നിർദേശം നൽകി. ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസി റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായും അറിയിച്ചു.