
ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനവുമായി ഡൽഹി സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കും. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചത്.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനായി ഇന്ധന പമ്പുകളിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കും. തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്ന് മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. പുറത്തുനിന്ന് ഡൽഹിയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കർശനമായി പരിശോധിക്കും. പഴക്കമുള്ളതും മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക ടാസ്ക് ഫോഴ്സുകൾക്ക് രൂപംനൽകും.