

റായ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂർ സ്വദേശിനിയായ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് ബിഹാർ സ്വദേശികൾ അറസ്റ്റിൽ. സമൂഹമാധ്യമങ്ങൾ വഴി കുട്ടിയെ വശത്താക്കി, വീഡിയോ കോളിലൂടെ വെർച്വലായി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും, തുടർന്ന് സുഹൃത്ത് ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.(13-year-old girl raped, filmed private footage and threatened, 2 youths arrested)
2021-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കുന്ദൻ രാജ് എന്നയാളാണ് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് കുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു.
പട്‌ന നിവാസിയാണെന്ന് പരിചയപ്പെടുത്തി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി. താനുമായി സംസാരിക്കാൻ വിസമ്മതിച്ചപ്പോൾ കൈത്തണ്ട മുറിച്ചുവെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. ഇതിലൂടെ കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് ഇയാൾ അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട്, വീഡിയോ കോളിലൂടെ വെർച്വലായി വിവാഹം കഴിച്ചതായി പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയിൽ നിന്നും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, കുന്ദൻ രാജ് തന്റെ സുഹൃത്തായ രാജുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചു. തുടർന്നാണ് സുഹൃത്ത് കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദൻ രാജ്, രാജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.