

ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുള്ളതായി ബി.എസ്.എഫ്. അറിയിച്ചു. ഇവർ ശക്തമായ നിരീക്ഷണത്തിലാണെന്നും ബി.എസ്.എഫ്. വ്യക്തമാക്കി. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ 'ഓപ്പറേഷൻ സിന്ദൂർ' ആവർത്തിക്കുമെന്ന് ബി.എസ്.എഫ്. മുന്നറിയിപ്പ് നൽകി. (120 terrorists stationed in border area of Kashmir, BSF warns them)
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിയെടുക്കാൻ തീരുമാനിച്ചതായി ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബി.എസ്.എഫ്. ഐ.ജി. അശോക് യാദവ് വ്യക്തമാക്കി.
അതിനിടെ, ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ചെങ്കോട്ടയടക്കമുള്ള ഡൽഹിയുടെ പല ഭാഗങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 120 ക്യാമറകൾ കൂടി സ്ഥാപിക്കാൻ തീരുമാനമായി. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തുമായാണ് ഈ പുതിയ ക്യാമറകൾ സ്ഥാപിക്കുക.
പാർക്കിംഗ് ഗ്രൗണ്ടുകളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. ചെങ്കോട്ടയ്ക്ക് സമീപമുള്ള അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ ആക്രമണം ചെങ്കോട്ടയ്ക്ക് സമീപം ഇനി ആവർത്തിക്കരുതെന്ന ജാഗ്രതയോടെയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നീക്കം.