
ഇംഫാൽ: രാജ്യ സുരക്ഷ വർധിപ്പിക്കാൻ 24 മണിക്കൂറും 10 ഉപഗ്രഹങ്ങൾ പ്രവർത്തിച്ചുകൊണ്ടരിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ വ്യക്തമാക്കി(ISRO). 7000 കിലോമീറ്റർ നീളമുള്ള നമ്മുടെ രാജ്യത്തിൻറെ കടൽത്തീരവും ഇന്ത്യയുടെ വടക്കൻ അതിർത്തികളും നിരീക്ഷിക്കാൻ ഉപഗ്രഹ-ഡ്രോണുകൾ വഴിയുള്ള സേവനം ആവശ്യമാണെന്നും 2040 ഓടെ ഇന്ത്യ ആദ്യത്തെ ബഹിരാകാശനിലയം നിർമ്മിക്കുമെന്നും ഇന്ത്യ ഊർജസ്വലമായ ബഹിരാകാശശക്തിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ നിരീക്ഷണ പഠനങ്ങൾക്കായി ജി 20 രാജ്യങ്ങൾക്കുവേണ്ടി ഐ.എസ്.ആർ.ഒ ഒരു ഉപഗ്രഹം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. ഞായറാഴ്ച മണിപ്പുരിലെ ഇംഫാലിൽ കേന്ദ്ര കാർഷിക സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.