ഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണം 8 ആയി.ചെങ്കോട്ടയ്ക്കു സമീപമുള്ള ലാൽകില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 6.55നായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന് കാരണം സിഎൻജി സിലിണ്ടറാണെന്ന് പ്രാഥമിക നിഗമനം. സ്ഫോടന സ്ഥലത്ത് എൻഎസ്ജി, എൻഐഎ സംഘം എത്തി പരിശോധന നടത്തി. സ്ഫോടനത്തിൽ ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.