

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ കൊല്ലം കോർപ്പറേഷനിൽ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. ഒൻപത് പേർ ഉൾപ്പെടുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയാണ് ഞായറാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം, കുരീപ്പുഴ വെസ്റ്റ് ഡിവിഷനെ ചൊല്ലി മുന്നണിയിൽ ഉടലെടുത്ത തർക്കം യു.ഡി.എഫിന് തലവേദനയായി.(Young leaders are given importance in the Congress second phase candidate list in Kollam Corporation)
കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ പ്രാധാന്യം നൽകിയാണ് കോൺഗ്രസ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. യുവ നേതാക്കളാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യങ്ങൾ. കെ.എസ്. ആർച്ച (21) വള്ളിക്കീഴിൽ മത്സരിക്കും. കൊട്ടിയം എൻ.എസ്.എസ്. ലോ കോളേജ് യൂണിറ്റ് ഭാരവാഹിയാണ്.
ജയലക്ഷ്മി (21) മുണ്ടയ്ക്കലിലെ സ്ഥാനാർത്ഥി, കൊല്ലം എസ്.എൻ. കോളേജ് കെ.എസ്.യു. യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്. കോളേജ് ഡിവിഷൻ: പി.കെ. അനിൽകുമാർ (യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി), കുരീപ്പുഴ: ബി. അജിത്കുമാർ (മുൻ കൗൺസിലർ), അഞ്ചാലുംമൂട് വെസ്റ്റ്: റീജാ സുഗുണൻ, ഉളിയക്കോവിൽ: എസ്.ആർ. റെജി, പാൽക്കുളങ്ങര: ജി. മണി, അമ്മൻനട: വി.എം. പ്രിജി, കച്ചേരി: കൃഷ്ണവേണി ജി. ശർമ (ഡി.സി.സി. ജനറൽ സെക്രട്ടറി) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.
നിലവിൽ 134 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 18 സീറ്റുകളിലെ സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗവും കോർപ്പറേഷൻ ചുമതലയുമുള്ള വി.എസ്. ശിവകുമാർ അറിയിച്ചു.
യു.ഡി.എഫിനുള്ളിലെ സീറ്റ് വിഭജന ധാരണ പ്രകാരം കുരീപ്പുഴ വെസ്റ്റ് ഡിവിഷൻ ഫോർവേഡ് ബ്ലോക്കിന് നൽകിയിരുന്നതാണ്. എന്നാൽ, ഈ സീറ്റ് തങ്ങൾക്ക് തിരിച്ചുകിട്ടണമെന്ന് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ശനിയാഴ്ച അവർ ഷംനാദ് മുതിരപ്പറമ്പിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി യോഗം ചേർന്ന്, നിലവിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന ഷാനവാസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവിനെ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയാക്കിയതിലും ഡിവിഷൻ കമ്മിറ്റിക്ക് പ്രതിഷേധമുണ്ട്. ഷാനവാസിന്റെ വിജയത്തിനായുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ഡിവിഷൻ കമ്മിറ്റിയുടെ തീരുമാനം. മുന്നണി ധാരണ ലംഘിച്ചുള്ള ഈ നീക്കം കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയുയർത്തുകയാണ്.