കോഴിക്കോട്: കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ വോട്ടർ പട്ടികയിലെ പേരില്ലായ്മ സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് വ്യക്തമാക്കി.(Will strongly oppose if voting is allowed outside the law, CPM on VM Vinu's voting controversy)
2020-ലെ വോട്ടർ പട്ടികയിലും വി.എം. വിനു ഉൾപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം അന്ന് വോട്ട് ചെയ്തിട്ടില്ലെന്നും സി.പി.എം. ആരോപിക്കുന്നു. വി.എം. വിനുവിന് നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ സി.പി.എം. ഇതിനെ ശക്തമായി എതിർക്കുമെന്നും മെഹബൂബ് അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തിരുന്നെന്ന വാദം വി.എം. വിനുവും ആവർത്തിച്ചു. അന്നത്തെ വോട്ടർ പട്ടിക ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമല്ലെന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ ആരോപിച്ചു.
വി.എം. വിനുവിന് പുറമെ, കോഴിക്കോട് കോർപ്പറേഷൻ 19-ാം വാർഡ് യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിയുടെ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വിനുവിന്റെയും ബിന്ദുവിന്റെയും കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.സി.സി. നേതൃത്വം അറിയിച്ചു. മേയർ സ്ഥാനാർഥിക്ക് വോട്ടില്ലാത്തത് യു.ഡി.എഫിന് കടുത്ത തിരിച്ചടിയാകുമ്പോൾ, തങ്ങളുടെ വാദം ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന നിലപാടിലാണ് സി.പി.എം.