തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കനത്ത തിരിച്ചടി നേരിട്ടത് എൽഡിഎഫിനാണ്. ബിജെപി വൻ കുതിപ്പ് നടത്തിയതോടെ ആകെയുള്ള 101 ഡിവിഷനുകളിൽ 100 ഡിവിഷനുകളിൽ നടന്ന വോട്ടെടുപ്പിൽ 50 സീറ്റ് നേടി എൻഡിഎ അധികാരം ഉറപ്പിച്ചു. എന്നാൽ, ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ഉയർത്തിപ്പിടിക്കുന്ന 'ഇൻഡ്യ മുന്നണി'യുടെ ഭാഗമായ കോൺഗ്രസും സി.പി.എമ്മും കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.(Will LDF and UDF shake their hands against BJP in Trivandrum ?)
100 ഡിവിഷനുകളിൽ 50 സീറ്റ് നേടിയ എൻഡിഎയാണ് നിലവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. വിഴിഞ്ഞം ഡിവിഷനിൽ സ്ഥാനാർത്ഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് നടന്നില്ല. അതിനാൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം (51) നേടാൻ ബിജെപിക്ക് ഈ ഡിവിഷനിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരുടെ പിന്തുണ നേടേണ്ടി വരും.
ഭരണം നഷ്ടമായ സാഹചര്യത്തിൽ യുഡിഎഫ്-എൽഡിഎഫ് സഖ്യത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യം സജീവമാണ്. എൽഡിഎഫ് 29 സീറ്റുകളിൽ വിജയിച്ചു. യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. ഇതിനൊപ്പം സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ സീറ്റുകളുടെ എണ്ണം 50 ആകും.
ഇതോടെ, ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. എന്നാൽ, ഈ ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചത്.