തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ തരംഗമാണെന്ന് അടൂർ പ്രകാശ്. ജനങ്ങളോട് നന്ദിയുണ്ടെന്നും കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തിലും നൽകിയ നിർദേശങ്ങൾ ഫലം കണ്ടു. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നൽകിയ നിർദേശം വിജയത്തിന് കാരണമായി.(We should work for the assembly elections, says Adoor Prakash on Local body elections victory)
"കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണ്. മാധ്യമങ്ങളോടും നന്ദിയുണ്ട്. വിജയം ആഘോഷിക്കണമെങ്കിലും അഹങ്കാരത്തോടെ പോകാൻ പാടില്ല. നിയമസഭ തെരഞ്ഞെടുപ്പിനായി പ്രവർത്തിക്കണം," അടൂർ പ്രകാശ് പറഞ്ഞു.
ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി, അതിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോകില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. "സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് പോകേണ്ടി വരും. ജനങ്ങൾ നടത്തിയ വിലയിരുത്തലിന്റെ ഫലമാണിത്." സിപിഎം നേതാവ് എം.എം. മണിയുടെ 'ആനുകൂല്യം കൈപ്പറ്റി പണി തന്നു' എന്ന പരാമർശത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. "നന്ദികേട് ഏതു തരത്തിലാണെന്ന് എം.എം. മണിയോട് തന്നെ ചോദിക്കണം. ആരുടേയും പോക്കറ്റിൽ നിന്ന് നൽകുന്ന പണമല്ല. ജനങ്ങളുടെ അവകാശമാണത്." വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം കൂട്ടുകെട്ട് കാണാമെന്നും അതിന്റെ മുന്നോടിയാണ് ഈ തദ്ദേശ ഫലങ്ങളെന്നും അടൂർ പ്രകാശ് ആരോപിച്ചു.
ട്വന്റി 20 പോലുള്ള ഗ്രൂപ്പുകൾക്ക് തിരിച്ചടി ഉണ്ടായത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പറ്റാതെ പോയതുകൊണ്ടാണ്. പ്രചാരണ സമയത്ത് ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പിണറായി വിജയനെ ഭയപ്പെട്ട് സി.പി.ഐ. ഒതുങ്ങിപ്പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.