കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ എറണാകുളം ജില്ലയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തിരിച്ചടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എൽസി ജോർജിന്റെ പത്രിക തള്ളിയതാണ് യു.ഡി.എഫിന് കനത്ത നഷ്ടമുണ്ടാക്കിയത്. തൃക്കാക്കരയിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി.(UDF suffers major setback in Ernakulam scrutiny, nomination rejected)
ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ എൽസി ജോർജിന്റെ പത്രിക. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. എൽസിയെ നിർദേശിച്ച് പത്രികയിൽ ഒപ്പിട്ടവർ ഡിവിഷന് പുറത്തുള്ള വോട്ടർമാരാണ്. ഇവർ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടർമാരാണ് ഒപ്പിട്ടിരുന്നത്.
എൽസി ജോർജിന് ഡെമ്മി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. ഇതോടെ കടമക്കുടി ഡിവിഷനിൽ യു.ഡി.എഫ്. പുറത്തായി. ഇവിടെ ഇനി മത്സരം എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലാകും. തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സി.പി.എം. സ്ഥാനാർത്ഥി കെ.കെ. സന്തോഷിന്റെ പത്രികയാണ് തള്ളിയത്.
സത്യപ്രസ്താവനയിൽ ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ കെ.കെ. സന്തോഷിന് ഡമ്മിയായി പത്രിക നൽകിയ പ്രസാദ് സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറും. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും, എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് ഈ തിരിച്ചടി വലിയ ആഘാതമാകും.