

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി ത്രിതല പഞ്ചായത്തിലെ എല്ലാ മേഖലയിലും യുഡിഎഫാണ് നിലവിൽ ലീഡ് ചെയ്യുന്നത്.(UDF makes history, Leading in all sectors)
2010-ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇത്രയും ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലവിലെ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഈ ട്രെൻഡ് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
യുഡിഎഫിന്റെ മുന്നേറ്റത്തിനിടയിലും ബിജെപിക്ക് (എൻഡിഎ) വലിയ നേട്ടം അവകാശപ്പെടാനുണ്ട്. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കൂടാതെ, ഒരു കോർപ്പറേഷനിൽ (തിരുവനന്തപുരം) ബിജെപി ലീഡ് നിലനിർത്തുന്നുമുണ്ട്.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലം അടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു എന്ന് തന്നെ പറയാം. തൃശൂർ, കൊല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളാണ് യുഡിഎഫിന്റെ പ്രധാന മുന്നേറ്റ കേന്ദ്രങ്ങൾ. തൃശൂരിൽ 45 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്, എൽഡിഎഫിന് 28 സീറ്റുകളിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളുണ്ട്. അതേസമയം, പാലക്കാട് നഗരസഭയിൽ പിന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.