തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയെ 'അപ്രതീക്ഷിതം' എന്ന് വിലയിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും, തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം പാർട്ടിക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(This is an unexpected setback, MV Govindan on Local body election results)
എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരണത്തെ ഗോവിന്ദൻ തള്ളിക്കളഞ്ഞു. 77 ബ്ലോക്ക് പഞ്ചായത്തുകളിലും 343 ഗ്രാമപഞ്ചായത്തുകളിലും സി.പി.എം. വിജയിച്ചു. 28 മുനിസിപ്പാലിറ്റികളിലും വിജയിച്ചു. കൂടാതെ, പകുതി ജില്ലാ പഞ്ചായത്തുകളിൽ ജയിക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2010-ൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായി. ആ പരാജയത്തെ ഫലപ്രദമായി നേരിട്ടാണ് പിന്നീട് എൽഡിഎഫ് മുന്നോട്ട് വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"എൽഡിഎഫ് വിരുദ്ധ വികാരമല്ല ഈ ജനവിധി. അങ്ങനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തുകളിൽ വിജയിക്കില്ലായിരുന്നു." തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിശദമായി പരിശോധിക്കും. സംഘടനാപരമായ പോരായ്മകൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രവർത്തനം ഏറ്റവും മെച്ചപ്പെട്ടത് തന്നെയാണ്. എങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നുള്ള എല്ലാ പാഠങ്ങളും പഠിച്ച് പാർട്ടി ഇതിനെ അതിജീവിച്ച് മുന്നോട്ടു പോകും. കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പരാജയം ഞെട്ടിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
വർഗ്ഗീയ ശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കിയതായി എം.വി. ഗോവിന്ദൻ ആരോപിച്ചു. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ വിജയമൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പന്തളം മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫ് ജയിച്ചു എന്നും ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ ബിജെപി തോറ്റു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേയർക്കെതിരായ മുൻ കൗൺസിലർ ഗായത്രി ബാബുവിന്റെ പോസ്റ്റിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.എം. മണിയുടെ വാക്കുകളെ വളച്ചൊടിച്ചതാണ്. അദ്ദേഹം സാധാരണ ഉപയോഗിക്കുന്ന ഒരു ശൈലിയിൽ പറഞ്ഞതാണത്. ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയുമായി ചേർന്ന ഭരണം പങ്കിടാൻ ഇപ്പോൾ ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.