

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനത്തോടെ ചൊവ്വാഴ്ചയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയിൽ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് വിഭാഗങ്ങളുമായി നിലനിൽക്കുന്ന സീറ്റ് വിഭജന തർക്കങ്ങൾക്കാണ് ഇന്ന് അന്തിമ പരിഹാരം കാണുക.(Thiruvananthapuram Corporation elections, UDF moves to resolve seat-sharing dispute)
സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഏറെ മുന്നിലെത്തിയ കോൺഗ്രസിന് ഘടകകക്ഷികൾ ആവശ്യപ്പെടുന്ന പല വാർഡുകളും വിട്ടുനൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ അഞ്ച് വാർഡിൽ മത്സരിച്ച ലീഗിന് ഇത്തവണ ബീമാപള്ളി വാർഡ് ഇല്ലാതായി. കഴിഞ്ഞതവണ മത്സരിച്ച വാർഡുകൾ വെച്ചുമാറി ചാല, കമലേശ്വരം, പുത്തൻപള്ളി എന്നീ വാർഡുകൾ നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.
കഴിഞ്ഞ തവണ മത്സരിച്ച വലിയവിള വാർഡിന് പകരം മറ്റൊരു വാർഡ് വേണമെന്ന് ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ മത്സരിക്കാതിരുന്ന ജോസഫ് വിഭാഗം ഇത്തവണ അഞ്ച് വാർഡുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കോർ കമ്മിറ്റിയും മുസ്‌ലിം ലീഗുമായും നിർണായക ചർച്ച നടക്കും. ഈ ചർച്ചയിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയാക്കിയ ശേഷം, ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോൺഗ്രസിന്റെ ബാക്കി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാണ് നിലവിലെ ശ്രമം.