തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. വിജയിക്കാനുള്ള ലക്ഷ്യം താഴെത്തട്ടിൽ സജീവമാണെന്നും പഴയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(The party is more important, says KS Sabarinathan)
ഇടതുപക്ഷത്തിനെതിരായ പൊതുവികാരം കോർപ്പറേഷനുകളിൽ അടക്കമുണ്ടെന്ന് ശബരീനാഥൻ ചൂണ്ടിക്കാട്ടി. ബി.ജെ.പി. ഭരിക്കുന്ന പന്തളവും പാലക്കാടുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മുൻസിപ്പാലിറ്റികളെന്നും അദ്ദേഹം വിമർശിച്ചു.
"തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് തന്നെ ഒന്നാമതെത്തും. കഴിഞ്ഞ തവണ റിബലുകൾ കാരണം തോറ്റ എത്രയോ സീറ്റുകൾ ഇത്തവണ തിരുത്തും. ഒരു എം.എൽ.എ.യോ മുൻ എം.എൽ.എ.യോ കെ.പി.സി.സി. ജനറൽ സെക്രട്ടറി എന്നതല്ല കാര്യം. വ്യക്തികൾക്കല്ല പ്രാധാന്യം. പാർട്ടി പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്റെ ചുമതല," അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കാനുള്ള തീരുമാനമെടുത്തത് താനടക്കമുള്ള കമ്മിറ്റിയാണ്. മത്സരിക്കുന്നതിൽ താൻ എക്സൈറ്റഡ് ആണ്. കരിയറായി രാഷ്ട്രീയത്തെ കാണുമ്പോഴാണ് പ്രശ്നം, താനൊരു കരിയറിസ്റ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. ഇതിനോട് പ്രതികരിച്ച് മറ്റ് മുന്നണി നേതാക്കളും രംഗത്തെത്തി.
തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. മികച്ച വിജയം നേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൻ.ഡി.എയുടെ സീറ്റുകൾ നാലിരട്ടിയാക്കുമെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതോടെ, ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംസ്ഥാനം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും.