പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിലെ ബി.ജെ.പി. സ്ഥാനാർത്ഥി നിർണയം തർക്കത്തിൽ. വിജയസാധ്യത ഏറെയുള്ള വാർഡുകൾക്ക് വേണ്ടിയാണ് നേതാക്കൾ തമ്മിൽ തർക്കം രൂക്ഷമായിരിക്കുന്നത്. നഗരസഭയിലെ മൂത്താൻത്തറ ശ്രീരാംപാളയം വാർഡിനായി മൂന്ന് പ്രമുഖ നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.(The controversy over the selection of candidates in Palakkad BJP continues)
ബി.ജെ.പി. ജില്ലാ അധ്യക്ഷൻ പ്രശാന്ത്, മുൻ കൗൺസിലർ സുനിൽ മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി. മധു എന്നിവരാണവർ. ഈ തർക്കം പരിഹരിക്കുന്നതിനായി വിഷയം ആർ.എസ്.എസ്. നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യോഗം തീരുമാനമെടുക്കും.
നേരത്തെ, സംസ്ഥാന നേതൃത്വത്തിൻ്റെ എതിർപ്പിന് കാരണമായത് സി. കൃഷ്ണകുമാർ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രാഥമിക പട്ടികയായിരുന്നു. ഈ പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരുന്നത്.