

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി.യും കോൺഗ്രസ് നേതാവുമായ ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ അദ്ദേഹം ബി.ജെ.പി.യെ വിനയത്തോടെ അഭിനന്ദിച്ചു.(Shashi Tharoor on the victory of UDF in Local body elections and BJP in Thiruvananthapuram Corporation)
തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ബി.ജെ.പി.യുടെ വിജയം അടയാളപ്പെടുത്തുന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി. "45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നത്. അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം."
യു.ഡി.എഫിനുള്ള മൊത്തത്തിലുള്ള അംഗീകാരമായാലും തന്റെ മണ്ഡലത്തിലെ ബി.ജെ.പി.യുടെ വിജയമായാലും ജനവിധി മാനിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൻ്റെ ഉന്നമനത്തിനായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും തരൂർ കൂട്ടിച്ചേർത്തു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ ശ്രദ്ധേയമായ വിജയത്തിൽ ശശി തരൂർ അഭിനന്ദനം അറിയിച്ചു. "ഇതൊരു വലിയ അംഗീകാരമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തമായ സൂചനയാണിത്." കഠിനാധ്വാനവും, ശക്തമായ സന്ദേശവും, ഭരണവിരുദ്ധ വികാരവും 2020-ലെതിനേക്കാൾ മികച്ച ഫലം നേടാൻ യു.ഡി.എഫിനെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.