തൃശൂർ: സംസ്ഥാനത്ത് ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, തൃശ്ശൂർ കോർപ്പറേഷനിലടക്കം ബി.ജെ.പി.ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ബി.ജെ.പിയിൽ ക്രമാതീതമായി പ്രതീക്ഷ വർധിച്ചുവെന്ന് ജനങ്ങൾ പറയുന്നതാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും, പോകുന്നിടങ്ങളിൽ നിന്നെല്ലാം ലഭിക്കുന്ന സൂചന അതാണെന്നും അദ്ദേഹം പറഞ്ഞു.(Search in Thrissur to know the pulse of Kerala, says Suresh Gopi)
തൃശ്ശൂരിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സത്യസന്ധമായ പൾസ് തൃശ്ശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്." തൃശ്ശൂർ നഗരസഭയിൽ ബി.ജെ.പി.ക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും.
"കൃത്യമായി സ്ഥാനാർത്ഥികളെ കൊടുത്താൽ കോർപ്പറേഷൻ ബി.ജെ.പി. ഭരിക്കുന്നത് കാണാം," അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വികസിത് ഭാരത് 2047' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ബി.ജെ.പി.യുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ഇതിൽ കേരളത്തിന്റെ പങ്ക് അനിവാര്യമാണെന്നും ആ പരിഗണന കിട്ടണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണനിർവഹണത്തിന് ബി.ജെ.പി.യുടെ സാന്നിധ്യം ഉണ്ടാകും. ജനങ്ങൾ ബി.ജെ.പി.യുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.