തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള തൃശൂരിലെ എൻഡിഎയുടെ പ്രചാരണ ക്യാമ്പയിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. എൻഡിഎയുടെ പ്രചാരണ ക്യാമ്പയിൻ്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു.9Rajeev Chandrasekhar kicks off NDA campaign in Thrissur)
"ഇടതും വലതും മതിയായി ഇനി വരണം ബിജെപി", "മാറാത്തത് മാറും", "എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ആരംഭിച്ചത്.
ബിഹാർ തിരഞ്ഞെടുപ്പ് നൽകുന്നത് വ്യക്തമായ സന്ദേശമാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. "നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ രാഷ്ട്രീയ സംസ്കാരത്തിന് മാറ്റം കൊണ്ടുവന്നു. അതുകൊണ്ടാണ് ബിഹാറിൽ തുടർഭരണം ഉണ്ടായത്. ബിഹാർ ജനങ്ങൾ നൽകിയത് കൃത്യമായ സന്ദേശമാണ്. വികസന രാഷ്ട്രീയത്തിൻ്റെ സമയമാണ് ഇനി. വികസിത കേരളത്തിനായി ബിജെപി വരണമെന്ന് അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത്."
സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷവിമർശനം ഉന്നയിച്ചു. "തലസ്ഥാനമായ തിരുവനന്തപുരത്ത് 204 കോളനികളിൽ കുടിവെള്ളമില്ല, മാലിന്യ സംസ്കരണ സംവിധാനമില്ല. എന്നിട്ടും പറയുന്നത് അതിദരിദ്ര മുക്ത സംസ്ഥാനമെന്നാണ്. അഞ്ച് വർഷം ബിജെപിക്ക് അവസരം തന്നാൽ, 45 ദിവസത്തിനകം അടുത്ത അഞ്ച് വർഷം ചെയ്യാനുള്ളതിൻ്റെ ബ്ലൂ പ്രിൻ്റ് പുറത്തുവിടും."
ബിജെപി-ബിഡിജെഎസ് തർക്കങ്ങളെല്ലാം പരിഹാരമായെന്നും എൻഡിഎ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപി നേതാവ് അറിയിച്ചു.