തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്ക് വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, ഈ ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്.(Public holiday tomorrow in North Kerala, 7 districts gearing up for second phase of voting)
വടക്കൻ കേരളത്തിലെ 7 ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് വോട്ടിംഗ് പട്ടികയിലുള്ളത്. ഇതിൽ 72,46,269 പുരുഷന്മാരും, 80,90,746 സ്ത്രീകളും, 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. കൂടാതെ 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
470 ഗ്രാമപഞ്ചായത്തിലെ 9,027 വാർഡുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തിലെ 1,177 ഡിവിഷനുകളിലേക്കും, 7 ജില്ലാ പഞ്ചായത്തിലെ 182 ഡിവിഷനുകളിലേക്കും, 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനുകളിലേക്കും, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലായി 188 ഡിവിഷനുകളിലേക്കുമാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 38,994 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274 സ്ഥാനാർത്ഥികളും, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742 സ്ഥാനാർത്ഥികളും, ജില്ലാ പഞ്ചായത്തിലേക്ക് 681 സ്ഥാനാർത്ഥികളും, മുനിസിപ്പാലിറ്റികളിലേക്ക് 5,546 സ്ഥാനാർത്ഥികളും, കോർപ്പറേഷനുകളിലേക്ക് 751 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.
വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെണ്ണൽ ഡിസംബർ 13-നാണ്.