കോഴിക്കോട്: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്ന കോൺഗ്രസ് ആരോപണം പൊളിയുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം വോട്ട് വെട്ടിമാറ്റിയെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആരോപണം.(New discovery in the allegation that director VM Vinu's vote was removed)
വി.എം. വിനുവിന് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടില്ലായിരുന്നുവെന്ന് പുതിയ വിവരങ്ങൾ പുറത്തുവന്നു. 2020-ൽ മലാപറമ്പ് ഡിവിഷനിൽ താൻ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ, 2020-ലെ മലാപറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിലും വി.എം. വിനു ഉൾപ്പെട്ടിരുന്നില്ലെന്നാണ് നിലവിലെ കണ്ടെത്തൽ.
വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്ത സംഭവം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തുടർ നടപടികൾ ആലോചിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾ കോഴിക്കോട് ഡി.സി.സി. ഓഫീസിൽ അടിയന്തര യോഗം ചേർന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ, വി.എം. വിനുവിന്റെ മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ട് രേഖകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കോൺഗ്രസിന് കൂടുതൽ വെല്ലുവിളിയാകുകയാണ്.