

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പരസ്യമായ തിരഞ്ഞെടുപ്പ് ധാരണകൾക്ക് ഇല്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പുതിയ തീരുമാനത്തിലെത്തിയത്.(Local body elections, UDF says no public agreement with Welfare Party)
കോഴിക്കോട് ജില്ലയിലടക്കം വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോൺഗ്രസും നേതൃത്വത്തെ അറിയിച്ചു. കോൺഗ്രസ് തങ്ങളുടെ നിലപാട് ലീഗിനെ അറിയിച്ചതോടെ, കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിക്ക് നൽകിയ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു.
വെൽഫെയർ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മുക്കം, ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിലടക്കം ഇത്തവണ പരസ്യ ധാരണ ഉണ്ടാകില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് ഉൾപ്പെടെ 33 തദ്ദേശ സീറ്റുകളിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 35 ഇടത്തും ധാരണ നിലനിന്നിരുന്നു.
വെൽഫെയർ പാർട്ടിയുമായുള്ള പരസ്യധാരണ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് വിഭാഗം വോട്ടർമാരെ അകറ്റിയേക്കാം എന്ന വിലയിരുത്തലാണ് യുഡിഎഫ് നേതൃത്വം ഈ കടുത്ത തീരുമാനമെടുക്കാൻ കാരണം.