മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചതിനും രണ്ട് പേരെ കൊണ്ടോട്ടി പോലീസ് പിടികൂടി. പുളിക്കൽ, മൊറയൂർ ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടലാണ് സംഭവങ്ങൾ പുറത്തുവരാൻ കാരണമായത്.(Local body elections, 2 people arrested for attempting to cast fake and double votes in Malappuram)
പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് സ്വദേശിനി റിന്റു (30) ആണ് ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്. കോഴിക്കോട് ചെറുവാടിയിലെ ഭർതൃവീടിനടുത്തുള്ള കൊടിയത്തൂരിലെ 17-ാം വാർഡ് കഴുത്തറ്റപുറായ് ജി.എൽ.പി. സ്‌കൂളിലെ ബൂത്തിൽ ഇവർ രാവിലെ വോട്ട് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം പുളിക്കൽ പഞ്ചായത്തിലെ 10-ാം വാർഡ് കലങ്ങോട്ടെ വലിയപറമ്പ് ചാലിൽ എ.എം.എൽ.പി. സ്‌കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ബൂത്ത് ഏജന്റുമാർ പ്രിസൈഡിങ് ഓഫീസറെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. കൊടിയത്തൂരിലെ ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കത്ത് നൽകി ആൾമാറാട്ടത്തിന് കേസെടുക്കുകയും ചെയ്തു. മജിസ്‌ട്രേറ്റിന്റെ നിർദേശാനുസരണമാകും തുടർനടപടികൾ എന്ന് കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ അറിയിച്ചു. മൊറയൂർ ഗ്രാമപഞ്ചായത്തിൽ ആളുമാറി വോട്ട് രേഖപ്പെടുത്തിയ ഒരു യുവാവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.