ബെംഗളൂരു: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാനത്തെ തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.(Karnataka Deputy Chief Minister urges employers to give paid leave to voters in Kerala)
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശിവകുമാർ, കേരളത്തിൽ നിന്നുള്ള നിരവധി ആളുകൾ ബെംഗളൂരുവിലും മറ്റ് കർണാടക ജില്ലകളിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അവരുടെ ജനാധിപത്യപരമായ അവകാശത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമ്മാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ്സ് ഓപ്പറേറ്റർമാർ എന്നിവർ യോഗ്യരായ വോട്ടർമാർക്ക് കുറഞ്ഞത് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ നടപടി വഴി, കർണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക ഭാരമോ വേതനം നഷ്ടപ്പെടുന്നതോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഭരണ വകുപ്പ് അതത് ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അവധി. തുടർന്ന് ഡിസംബർ 11-ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പും അവധിയും. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങളിലും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.