തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്‌ളാദ പ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും കർശനമായ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാൽ, ആഹ്‌ളാദപ്രകടനങ്ങൾ ഈ ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം.(Election Commission advises moderation in celebrations)
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയോ ചെയ്യുന്ന രീതിയിലുള്ള പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുശല്യമുണ്ടാക്കുന്ന രീതിയിൽ ലൗഡ്‌സ്പീക്കറുകൾ ഉപയോഗിക്കാൻ പാടില്ല. ശബ്ദനിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സുരക്ഷാ മുൻകരുതലുകൾ എടുക്കണം.
നിയമങ്ങൾ പാലിക്കണം: ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ നിയമങ്ങൾ, പരിസ്ഥിതി നിയമങ്ങൾ എന്നിവ ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ പ്രകടനങ്ങളിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം.