പാലക്കാട്: നഗരസഭയിലെ 50-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് കെ.യെ സ്വാധീനിച്ച് പത്രിക പിൻവലിപ്പിക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമിച്ചതായി പരാതി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം നൽകാമെന്ന് നേതാക്കൾ വീട്ടിലെത്തി വാഗ്ദാനം ചെയ്തെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.(Congress accuses BJP in Palakkad of offering money to withdraw candidature)
ബി.ജെ.പി. നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ ആരോപിച്ചു. പരാതി ഉയർന്ന സാഹചര്യത്തിൽ, വി.കെ. ശ്രീകണ്ഠൻ എം.പി. രമേശ് കെ.യുടെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് പാലക്കാട് നോർത്ത് പോലീസ് രമേശിൻ്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. ഇതോടെ, നിലവിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, ആശംസ അറിയിക്കാൻ മാത്രമാണ് വീട്ടിലെത്തിയതെന്നുമാണ് കൗൺസിലർ പ്രതികരിച്ചത്.