തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം കരുംകുളം പുതിയതുറയിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും മർദനമേറ്റ സംഭവത്തിലാണ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്.(Case in Congress-CPM clash on election day)
കോൺഗ്രസ് നേതാക്കളായ പുഷ്പം സൈമൺ, പുഷ്പം വിൻസൻ്റ്, സച്ചിൻ സൈമൺ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനം രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്തിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച കവിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, അദ്ദേഹത്തിൻ്റെ മകൻ നിരഞ്ജൻ എന്നിവർക്ക് മർദനമേറ്റു.
കോൺവെൻ്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസുകാർ അവരെ തടഞ്ഞത് സിപിഎം നേതാക്കൾ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് സംഘർഷത്തിനും കാരണമായത്. പരിക്കേറ്റ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.