തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കാൻ ബിജെപി ആലോചിക്കുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കി പട്ടികയിൽ 'സംവരണം' നൽകാനാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.(BJP to decide candidates on religious basis in local body elections)
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറിൽ പ്രധാനമായും നിർദ്ദേശിക്കുന്നത്. സംസ്ഥാന നേതൃത്വം ക്രിസ്ത്യൻ സഭകളുമായി അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനായി സർവേ നടത്തിയത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ഷോൺ ജോർജിന്റെ നേതൃത്വത്തിലായിരുന്നു സർവേ.
ഗ്രാമ പഞ്ചായത്തുകളിൽ കൃത്യമായ അനുപാതത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ആളുകളെ സ്ഥാനാർത്ഥികളാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനും സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.