

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പാലക്കാട് വ്യാപകമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കയറി സിപിഎം പ്രവർത്തകർ ആക്രമിച്ചു. പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സജിത വിപിനെ സി.പി.എം. പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് ആണ് പരാതി.(Attack on Palakkad UDF candidate's house)
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സജിതയുടെ ഭർത്താവ് വിപിൻ, അമ്മ പങ്കജം, 11 മാസം പ്രായമുള്ള കുഞ്ഞ് എന്നിവർക്ക് പരിക്കേറ്റു. കുഞ്ഞിൻ്റെ മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.
ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. മംഗലംഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.