ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ സി.പി.എമ്മിൽ കൂട്ടരാജി. ആലപ്പുഴ കണിച്ചുകുളങ്ങര ചെത്തി ബ്രാഞ്ചിൽ നിന്ന് മൂന്ന് സി.പി.എം. ലോക്കൽ കമ്മിറ്റി (എൽ.സി.) മെമ്പർമാരാണ് രാജി കത്ത് നൽകിയത്.(3 local committee members of Alappuzha CPM resign after the planned candidate was changed)
അഞ്ചാം വാർഡ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് രാജിയിലേക്ക് നയിച്ചത്. മാരാരിക്കുളം വടക്ക് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എം.എസ്. അനിൽകുമാർ, അനീഷ് വേരിയത്ത്, എ.വി. ദിനേഷൻ എന്നിവരാണ് രാജിക്കത്ത് നൽകിയത്.
വാർഡ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് തീരുമാനിച്ച സ്ഥാനാർത്ഥിയുമായി ഒരു ഘട്ടം പ്രചരണം പൂർത്തിയാക്കിയിരുന്നു. ഈ സ്ഥാനാർത്ഥിയെ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ സ്ഥാനാർത്ഥിയെ മാറ്റിയതാണ് രാജിക്ക് കാരണം.
എസ്.എൻ.ഡി.പിക്ക് വേണ്ടിയാണ് സ്ഥാനാർത്ഥിയെ മാറ്റിയത് എന്നാണ് രാജി വെച്ചവർ ഉയർത്തുന്ന പ്രധാന ആരോപണം. സി.പി.എമ്മിന്‍റെ പ്രാദേശിക തലത്തിലെ ഈ പൊട്ടിത്തെറി തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ സാധ്യതയുണ്ട്.