തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിൻ്റെ വോട്ടർ പട്ടികയിലെ വീട്ടുനമ്പർ തെറ്റാണെന്ന് പരാതി നൽകിയ സി.പി.എം. ബ്രാഞ്ച് അംഗത്തിൻ്റെ വിലാസത്തിൽ തന്നെ വലിയ ക്രമക്കേട്. പരാതിക്കാരനായ സി.പി.എം. നേതാവിൻ്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറിൽ 22 പേർ താമസിക്കുന്നതായി രേഖകൾ പുറത്തുവന്നു.(22 people in the house number of the CPM leader who filed a complaint regarding Vaishna Suresh's voter list in Muttada)
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസാന അവസരം ചില വാർഡുകളിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാനോ കൂട്ടിച്ചേർക്കാനോ ഉപയോഗിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. മുട്ടടയിലെ സി.പി.എം. ബ്രാഞ്ച് അംഗമായ ധനേഷ് കുമാറാണ് വൈഷ്ണ സുരേഷിനെതിരെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനൽ സെക്രട്ടറിക്കു പരാതി നൽകിയത്.
ധനേഷ് കുമാറിൻ്റെ പേരിനൊപ്പമുള്ള വീട്ടുനമ്പർ ടിസി 18/ 2464 എന്നാണ്. എന്നാൽ, ഈ വീട്ടു നമ്പറിൽ വേറെയും 21 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന രേഖയാണ് പുറത്തുവന്നത്. കോർപ്പറേഷൻ റവന്യു വിഭാഗം 'ഒരു വീടിന് ഒരു നമ്പർ' എന്ന ക്രമത്തിലാണ് സാധാരണയായി നമ്പർ അനുവദിക്കുന്നത്.
ഇതോടെ ഒരു വീട്ടു നമ്പറിൽ 22 വ്യത്യസ്ത പേരുകളിൽ വീടുകൾ ഉണ്ടായതാണ് ക്രമക്കേട് ആരോപണം ശക്തമാകാൻ കാരണം. സപ്ലിമെന്ററി വോട്ടർ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ മിക്ക വാർഡുകളിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ചില വാർഡുകളിൽനിന്ന് വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയെന്നാണ് പ്രധാന ആരോപണം. മുട്ടടയിലെ ഈ മാതൃകയിൽ മറ്റ് വാർഡുകളിലും ഒരു വീട്ടുനമ്പറിൽ ഒട്ടേറെപ്പേരെ ഉൾപ്പെടുത്തിയതായും ആക്ഷേപമുണ്ട്.