തൃശ്ശൂർ: കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും, വരാതെ എവിടെ പോകാൻ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയായിരിക്കുമെന്നും എന്നാൽ എയിംസിന്റെ പേരിൽ വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(When AIIMS comes, its glory will come to me, says Suresh Gopi)
നേരത്തെ ആലപ്പുഴയിലോ തൃശ്ശൂരോ എയിംസ് വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകാത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തൃശ്ശൂരിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മെട്രോയും എയിംസും പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
തൃശ്ശൂർ പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ സുരേഷ് ഗോപി തള്ളി. പൂരവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതില്ലാതെ തയ്യാറാക്കിയ റിപ്പോർട്ട് എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു. ചില ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്രമങ്ങളാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.



