പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ പരാതിയുമായി സിപിഐഎം (Veena George Cyber Attack). സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പാർട്ടി പരാതി നൽകിയത്. വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ചീഫ് ഇലക്ഷൻ ഏജന്റും സിപിഐഎം നേതാവുമായ ഓമല്ലൂർ ശങ്കരനാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അസഭ്യമായ കമന്റുകൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് എതിരാളികൾ ശ്രമിക്കുന്നത്.പ്രതിപക്ഷത്തിന് പങ്കുണ്ടോ?: വയനാട് ഫണ്ട്, യൂത്ത് കോൺഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തിൽ തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് പ്രതിപക്ഷം കടക്കുന്നതെന്ന് ഓമല്ലൂർ ശങ്കരൻ ആരോപിച്ചു.
ഒരു വനിതാ മന്ത്രി എന്ന നിലയിൽ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം അംഗീകരിക്കാനാവില്ല.ഈ സൈബർ ആക്രമണങ്ങൾ പ്രതിപക്ഷ നേതാവിന്റെയോ അബിൻ വർക്കിയുടെയോ നിർദ്ദേശപ്രകാരമാണോ എന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറൽ ഓഫീസർക്കും കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ ആറന്മുളയിൽ രാഷ്ട്രീയ പോരാട്ടം ഇതോടെ കൂടുതൽ കടുത്തിരിക്കുകയാണ്.
Story Summary:
The CPIM has filed a formal complaint with the State Election Commission and the District Collector regarding intense cyberattacks against Minister Veena George, the LDF candidate for Aranmula. Chief Election Agent Omalloor Sankaran alleged that social media posts related to her campaign are being targeted with abusive comments and character assassination. He claimed these attacks are a diversion from questions regarding Wayanad and Youth Congress funds and demanded an investigation into whether opposition leaders are behind the campaign.

