തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു (Vamanapuram child murder arrest). സംഭവത്തിൽ കുട്ടിയുടെ മാതാവ് അശ്വതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് നടപടി.
തന്റെ കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന് അശ്വതി സംശയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചെങ്കിലും കുഞ്ഞിന് അസുഖങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അശ്വതിയുടെ ആശങ്ക വിട്ടുമാറിയിരുന്നില്ല.
രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് മുതൽ അശ്വതി ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ സ്വഭാവമാണ് പ്രകടിപ്പിച്ചിരുന്നതെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് ചെറിയ രീതിയിലുള്ള മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നു.അശ്വതിക്ക് എട്ടു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അമ്മൂമ്മ തൊഴിലുറപ്പ് കഴിഞ്ഞ് എത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആദ്യം ശ്വാസം മുട്ടിച്ചതാണെന്ന് മൊഴി നൽകിയെങ്കിലും, കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അശ്വതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Story Summary: The death of 1.5-year-old Pavithra in Vamanapuram has been confirmed as murder, and her mother, Aswathy, has been arrested. The post-mortem report revealed that the child was strangled. Aswathy reportedly suspected the child had autism despite medical clearances, and relatives noted her mental distress following the child’s birth.

