തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള തൊഴിൽ പരിശീലനവും സുരക്ഷിതമായ വിദേശ കുടിയേറ്റവും ഉറപ്പാക്കാൻ സമഗ്ര പരിഷ്‌കാരങ്ങളുമായി സർക്കാർ (V Sivankutty). നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘സ്‌കിൽ സെക്രട്ടേറിയറ്റ്’ രൂപീകരിക്കുമെന്നും വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ് (KASE) നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ:
റിക്രൂട്ട്‌മെന്റ് ലൈസൻസ്: വിദേശ തൊഴിൽ തേടുന്നവരെ ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ കെയ്‌സിന് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്താനുള്ള ലൈസൻസ് ഈ മാസം ലഭിക്കും.
ആഗോള പങ്കാളിത്തം: ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് മികച്ച പരിശീലനവും തൊഴിലും ഉറപ്പാക്കും. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി ‘സിസ്റ്റർ സ്റ്റേറ്റ്’ കരാർ മാർച്ചിൽ ഒപ്പിടും.
പുതിയ കേന്ദ്രങ്ങൾ: കൊച്ചിയിൽ മെട്രോ ആൻഡ് റെയിൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്.
കൊട്ടാരക്കരയിൽ ഡ്രോൺ ടെക്നോളജി റിസർച്ച് പാർക്ക്.
തിരുവനന്തപുരത്ത് സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ.
സ്‌കിൽ ബജറ്റിംഗ്: രാജ്യത്താദ്യമായി ജനകീയ ആസൂത്രണ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വികേന്ദ്രീകൃത നൈപുണ്യ വികസനവും സ്മാർട്ട് സ്‌കിൽ ബജറ്റിംഗും നടപ്പാക്കും.
അക്രഡിറ്റേഷൻ: സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്ക് ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അക്രഡിറ്റേഷൻ നൽകും. ആദ്യഘട്ടത്തിൽ 200 സ്ഥാപനങ്ങൾക്കാണ് അംഗീകാരം നൽകുന്നത്.
പ്രധാന തീയതികൾ:
ഫെബ്രുവരി 16: നേമം മണ്ഡലത്തിൽ മനുഷ്യ വിഭവശേഷി സർവേയുടെ മാതൃകാ പഠനം ആരംഭിക്കും.
മാർച്ച്: ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയറിലൂടെ 500 പേർക്ക് ജർമ്മനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപ്പന്റോടെ പരിശീലനത്തിന് അവസരം.
ഒക്ടോബർ: അടുത്ത നൈപുണ്യോത്സവം നടക്കും.
നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി സഹകരിച്ച് 9,000 കോടി രൂപയുടെ നിക്ഷേപവും 300 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.



