കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ (Global Ayyappa Sangamam) പേരിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ട് ദേവസ്വം മന്ത്രി വി.എൻ വാസവൻ. നിയമസഭയിൽ താൻ നൽകിയ കണക്കുകൾ സത്യമാണെന്നും ദേവസ്വം ബോർഡ് മുൻകൂറായി എടുത്ത പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് മുൻകാലങ്ങളിലെ പല അഴിമതികളും പുറത്തുവന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ പല ഗൂഢാലോചനകളും വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ലക്ഷ്യം വെച്ച് പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗത്തിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം. സ്പോൺസർഷിപ്പ് വഴി ലഭിക്കേണ്ട തുക ലഭിക്കാൻ വൈകിയതിനാലാണ് ബോർഡ് തുക അഡ്വാൻസായി നൽകിയതെന്നും ആ തുക പിന്നീട് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ ബോർഡ് നൽകിയ 2 കോടി രൂപ ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Summary: Minister V.N. Vasavan stood firm on his statement in the Assembly regarding the Global Ayyappa Sangamam funds, claiming that all money taken from the Devaswom Board was reimbursed and dismissing the opposition’s corruption allegations.



