കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(They are exaggerating trivial matters, VD Satheesan on the Kuttiady incident)
സമയം വൈകിയതിനാൽ തന്നെ പ്രസംഗിക്കാൻ വിളിക്കാൻ ഷാഫി പറമ്പിൽ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അധ്യക്ഷൻ ഷാഫിയെ പ്രസംഗിക്കാൻ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം അത് തടഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വേദിയിൽ വീണുവെന്നത് ചില മാധ്യമങ്ങൾ പറഞ്ഞ കള്ളമാണ്. ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ യാത്ര മാറ്റിവെക്കേണ്ട സാഹചര്യമില്ല. പണിമുടക്കിന്റെ കാരണങ്ങളോട് കോൺഗ്രസിന് പൂർണ്ണ പിന്തുണയുണ്ട്. എന്നാൽ കേരളത്തിൽ മാത്രം പണിമുടക്ക് ഹർത്താലായി മാറുന്ന രീതി മാറണം. കാലഹരണപ്പെട്ട സമരമുറകൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



