കൊച്ചി: കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ 93-ാം വയസ്സിലും തളരാത്ത ആവേശവുമായി ടി. രാജഗോപാൽ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് കിലോമീറ്റർ മാരത്തോൺ (Kochi Marathon 2026) വിജയകരമായി പൂർത്തിയാക്കി കാണികളെ അമ്പരപ്പിച്ചു. മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചിയിലെ മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ പങ്കാളിത്തമാണിത്.
പ്രായം കുറഞ്ഞവരുമായുള്ള സൗഹൃദമാണ് തന്റെ ഉന്മേഷത്തിന് പിന്നിലെന്ന് രാജഗോപാൽ പറയുന്നു. എപ്പോഴും ആളുകൾക്കിടയിൽ സന്തോഷത്തോടെ ഇരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. എം.ടി. വാസുദേവൻ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ അവരുടെ ജൂനിയറായിരുന്നു ഇദ്ദേഹം.
മുൻപ് എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ച് ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനീയറായി ചേർന്നു. പിന്നീട് കൊച്ചിയിൽ സ്വന്തം സംരംഭം ആരംഭിച്ച് ഇവിടെ സ്ഥിരതാമസമാക്കി.
ജീവിതത്തിൽ ഇതുവരെ മദ്യപാനമോ പുകവലിയോ ശീലിച്ചിട്ടില്ലാത്ത രാജഗോപാലിനെ ഇതുവരെ ജീവിതശൈലീ രോഗങ്ങളോ മറവിയോ ബാധിച്ചിട്ടില്ല. ചിട്ടയായ വ്യായാമവും മാനസിക ഉന്മേഷവുമാണ് തന്റെ ആരോഗ്യത്തിന് പിന്നിലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
“വാർദ്ധക്യത്തിൽ ജീവിക്കാനുള്ള സ്വയംപര്യാപ്തത ഓരോരുത്തരും മുൻകൂട്ടി നേടേണ്ടത് അത്യാവശ്യമാണ്” എന്ന സന്ദേശമാണ് അദ്ദേഹം പുതുതലമുറയ്ക്ക് നൽകുന്നത്.



